യുഎസിലെ വീട്ടിൽ ഒരു ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വയസുള്ള ഇവരുടെ മകളെ വീടിന്റെ ബാൽക്കണിയിൽ തനിച്ച് കരയുന്നത് കണ്ടതിനെ തുടർന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
ബാലാജി, ആരതിയുടെ വയറ്റില്‍ കുത്തിയതിന്റെയും വീട്ടില്‍ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആരതി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.
മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ പൊലീസ് വ്യാഴാഴ്ച വിവരമറിയിച്ചു. മൃതദേഹ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരമറിയിക്കാമെന്ന് യു.എസ് പൊലീസ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് യു.എസ് അധികൃതര്‍ അറിയിച്ചതായും ഭരത് പറഞ്ഞു.