ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്. ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. അക്രമിയെ കീഴടക്കിയ ശേഷം ട്രംപിന്റെ വാർത്താ സമ്മേളനം തുടർന്നു. സുരക്ഷാ സേനയുടെ വെടിവയ്പിൽ പരിക്കേറ്റ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.
അവിടെ യഥാർത്ഥത്തിൽ വെടിവയ്പ്പുണ്ടായി. ആരെയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ വ്യക്തിയുടെ ആരോഗ്യനിലയെ കുറിച്ച് എനിക്കറിയില്ല- ഒൻപത് മിനിറ്റിന് ശേഷം വാർത്താസമ്മേളനത്തിനെത്തിയ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വൈറ്റ് ഹൗസിന് പുറത്താണ് വെടിവയ്പ്പുണ്ടായത്.
രഹസ്യ സർവീസ് ഡിവിഷൻ ഓഫീസറെ തോക്കുമായെത്തിയ ആൾ നെഞ്ചിൽ വെടിവയ്ക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചു. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണത്തെ കുറിച്ച് വ്യക്തതയില്ല. അബോധാവസ്ഥയിൽ വെടിവച്ചയാളെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അധികൃതർ പറഞ്ഞു.
വെടിവയ്പ്പിന് പിന്നാലെ വാർത്താസമ്മേളന ഹാൾ അടച്ചിടുകയും പ്രസിഡന്റിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. സീക്രട്ട് സർവീസിനെ പ്രശംസിച്ച ട്രംപ് ഈ സംഭവം തനിക്ക് തന്നെ യാതൊരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും പറഞ്ഞു.
നൂറ്റാണ്ടുകളിലേക്ക് പിന്തിരിഞ്ഞ് നോക്കൂമ്പോൾ ലോകം വളരെ അപകടം പിടിച്ച ഇടമാണ്- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർന്ന് സാമ്പത്തിക കാര്യങ്ങളെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും സംബന്ധിച്ച് വാർത്താസമ്മേളനം നടത്തി ട്രംപ് മടങ്ങുകയായിരുന്നു.