ദോഹ: പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിനുമുമ്പ് നയതന്ത്ര വിജയത്തിനുള്ള അവസാന ശ്രമത്തിലാണ് ഖത്തറിലെ ഗൾഫ് ഉപരോധം നീക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ പറഞ്ഞു. 70 ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ഉപരോധരാജ്യങ്ങളുടെ ആകാശത്തിലൂടെ പറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഓൺലൈനിൽ നടന്ന ആഗോള സുരക്ഷാഫോറം 2020ൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2017 ജൂൺ മുതലാണ് സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളിൽ നിന്ന് കര, കടൽ, വ്യോമ ഉപരോധം ഖത്തറിനെതിരെ പ്രഖ്യാപിച്ചത്. വ്യോമവിലക്ക് പരിഹരിച്ചാൽ സൗദിയുടെയും ബഹ്റൈനിൻെറയും മുകളിലൂടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് പറക്കാൻ കഴിയും. ഉപരോധം അവസാനിക്കുന്നതിനുള്ള ആദ്യ നടപടി ആണിത്.
നിലവിലുള്ള അമേരിക്കൻ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തന്നെ ഇത് സാധ്യമാകുമെന്നാണ് റിപ്പോർട്ട്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ യൂണിയനാണ് ജിസിസി. ജി.സി.സി രാജ്യങ്ങൾ ഒന്നിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അങ്ങിനെയായാൽ അത് മിഡിൽഈസ്റ്റിലുടനീളം സാമ്പത്തിക അവസരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.