ലോകം വലിയ ആപത്തിനെ നേരിടാൻ പോകുന്നു! പറഞ്ഞതിൽ തെല്ലും അതിശയോക്തിയില്ലെന്നാണ് നാം അനുഭവിക്കുന്ന കൊടും ചൂടും കാട്ടുതീയും പ്രളയവും പേമാരിയുമെല്ലാം തെളിയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ വന്നത്.
ഇപ്പോഴിതാ നാസ പുറത്തുവിട്ട ചിത്രങ്ങളാണ് മാറുന്ന കാലാവസ്ഥയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ നൽകുന്നത്. ആഗോളതാപത്തെ കുറിച്ചുള്ള ആശങ്കകളും മുന്നറിയിപ്പുകളും ഒരുപാട് കാലമായി കേൾക്കാൻ തുടങ്ങിയെങ്കിലും നാം ഇതിനെ എത്ര ഗൗരവമായി എടുത്തു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അന്റാർട്ടിക്കയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ നാസ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. ഫെബ്രുവരി 4നും 13നും ഇടയിൽ എടുത്ത ചിത്രങ്ങളിൽ നിന്ന് അന്റാർട്ടിക്കയിൽ മഞ്ഞുരുകലിന്റെ വേഗത വർധിച്ചതായി വ്യക്തമാകും. ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ അന്റാർട്ടിക്കയിൽ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 6 ന് രേഖപ്പെടുത്തിയ താപനില 18.3 ഡിഗ്രി സെൽഷ്യസാണ്. ഇതാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. അതേ ദിവസം ലോസ് ആഞ്ചൽസിലും ഇതേ താപനിലയായിരുന്നു എന്ന് അറിയുമ്പോഴാണ് അന്റാർട്ടിക്കയിലെ താപനിലയുടെ കാഠിന്യം വ്യക്തമാകുക. ഇതിന് മുമ്പ് 2015 മാർച്ചിലാണ് അന്റാർട്ടിക്കയിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. അന്ന് 17.5 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.
അന്റാർട്ടിക്കയിലെ താപനില മാറ്റം ഒറ്റപ്പെട്ടതാകില്ലെന്നും വരും വർഷങ്ങളിൽ ഇതിന്റെ തോത് കൂടുമെന്നുമാണ് വിദഗ്ധർ പറയുന്നത്.