ലഖ്‌നൗ: ഖൈരാബാദ് സ്വദേശിയായ ഭഗ്‌വന്ദീർ മകന്റെ ചികിത്സയ്ക്കായി വസ്തു വിറ്റ് സ്വരൂപിച്ച തുക കുരങ്ങന്‍ അപഹരിച്ചു. അഞ്ഞൂറ് രൂപ നോട്ടുകളുടെ ഒരു കെട്ടാണ് കുരങ്ങന്‍ തട്ടിയെടുത്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പണം തിരികെ കിട്ടിയെങ്കിലും 7000 രൂപയുടെ നോട്ടുകള്‍ കുരങ്ങന്മാർ കീറിയ നിലയിലായിരുന്നു.
മകന്റെ ചികിത്സക്കായി നാല് ലക്ഷം രൂപയ്ക്കാണ് ഭഗ്‌വന്ദീന്‍ സ്വന്തം വസ്തു വിറ്റത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകുന്ന വഴി മരച്ചുവട്ടിലിരുന്ന് എണ്ണിനോക്കുമ്പോഴാണ് കുരങ്ങന്‍ പണം തട്ടി എടുത്തത്.
മരത്തിനു മുകളില്‍ കയറിയ കുരങ്ങ് നോട്ടുകള്‍ താഴേക്ക് എറിഞ്ഞു. ആളുകള്‍ ഓടികൂടി പണം പെറുക്കിയെടുത്ത് ഭഗ്‌വന്ദീറിന് നല്‍കുകയായിരുന്നു. മുഴുവന്‍ പണവും തിരികെ ലഭിക്കാനായി നാട്ടുകാര്‍ കുരങ്ങന് പഴങ്ങളും മറ്റും നൽകി. എന്നാല്‍ 500 രൂപയുടെ പതിനാല് നോട്ടുകള്‍ അതിനകം തന്നെ കുരങ്ങന്‍ കടിച്ചു കീറിയിരുന്നു. സഹായിച്ച നാട്ടുകാരോട് ഭഗ്‌വന്ദീര്‍ നന്ദി പറഞ്ഞു.