മുംബൈ: പുണെയിലെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ വച്ച് യുവാവ് കുത്തിക്കൊന്നു. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവതാണ് (ഋഷികേശ്) ആണ് പ്രതി. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ ഇയാൾ ആക്രമിച്ചത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചു.
പലതവണയായി പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം പെൺകുട്ടി നിരസിച്ചു. ഇതിൽ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് മൂർച്ചയുള്ള ആയുധംവച്ച് പെൺകുട്ടിയെ കുത്തിക്കൊന്നത്. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.