കൊല്ലം: ഉത്ര വധക്കേസില്‍ ശിക്ഷാവിധിക്ക് ശേഷം പ്രതി സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത് കോടതിയില്‍ നടന്ന കാര്യങ്ങളല്ലെന്നും ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് ശിക്ഷാവിധിക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങവേ പ്രതികരിച്ചു. ഉത്രയെ കുറിച്ചും കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് വിളിച്ച് പറഞ്ഞു. എന്നാൽ സൂരജിന്റെ പ്രതികരണം പൂര്‍ത്തീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
താന്‍ ബി.എ.വരെ പഠിച്ചതാണെന്നും സൂരജ് പറയുന്നുണ്ടായിരുന്നു. കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി 17 വര്‍ഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.