കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ. മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധം മാത്രമാണെന്നും തങ്ങൾക്കെതിരെ കുറ്റപത്രത്തിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നുമാണ് ഹർജിയിലെ വാദം.
കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നേരത്തെ പ്രതികളുടെ വിടുതൽ ഹർജി കീഴ്കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. വിചാരണക്കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിചാരണക്കോടതി ഇന്നു പരിഗണിക്കാനിരുന്ന കേസ് ഡിസംബർ 22ലേക്കു മാറ്റി. കേസ് പരിഗണിക്കുന്ന ചീഫ് ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. കുറ്റപത്രം വായിച്ച് കേൾക്കുന്നതിന് കേസിലെ പ്രതികളായ മന്ത്രി ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ചിരുന്നു.