തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലുമായി സൗഹൃദം ഉണ്ടായിരുന്ന ഐജി ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ. ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനിൽകാന്ത് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. മോൻസന് വഴിവിട്ട പലസഹായങ്ങളും ഐജി നൽകിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
മോൻസന്റെ വാട്സ്ആപ്പ് ചാറ്റുകളടക്കം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. മോൻസൻ മാവുങ്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണം ആലപ്പുഴ സി ബ്രാഞ്ചിൽനിന്ന് ചേർത്തല ഇൻസ്പെക്ടർക്കു കൈമാറുന്നതിനു ലക്ഷ്മണ നിർദേശം നൽകിയിരുന്നു. മോൻസന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. പിന്നീട് എഡിജിപി മനോജ് എബ്രഹാം ഇതു റദ്ദാക്കുകയും ഐജിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.