തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും ജയിൽ സൂപ്രണ്ടിന് കൈമാറി. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറുകേസുകളിലും ജാമ്യം കിട്ടിയിരുന്നു.
അറസ്റ്റിലായി ഒരു വർഷവും മൂന്നുമാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിൽമോചിതയായത്. ഹൈക്കോടതി കർശന വ്യവസ്ഥകളോടെയാണ് എൻഐഎ കേസിൽ ജാമ്യം നൽകിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാർപ്പിച്ചിരുന്നത്. ജയിലിനു പുറത്തിറങ്ങിയ സ്വപ്ന, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നെപ്പറയാമെന്ന് മറുപടി നൽകി. ശേഷം അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്ക് തിരിച്ചു.