ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ജില്ലയിൽ മാനസികാസ്വാസ്ഥ്യമുള്ള മക്കള്‍ അമ്മയെ കുത്തി കൊന്നതായി റിപ്പോര്‍ട്ട്. രണ്ട് പെണ്‍മക്കളാണ് അവരുടെ അമ്മയായ ഉഷയെ കത്തി കൊണ്ട് കുത്തി കൊന്നത്.
രണ്ട് പെണ്‍മക്കളും മാനസികാസ്വാസ്ഥ്യമുള്ളവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ജനിച്ചതിന് ശേഷം ഉഷയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. തുടർന്ന് ഉഷയും രണ്ടു പെൺമക്കളും കെ.ടി.സി. നഗറില്‍ താമസിച്ചു വരികയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ഇവർ ജീവിച്ചിരുന്നത്.
കഴിഞ്ഞദിവസം ഒരുപാട് സമയം കഴിഞ്ഞിട്ടും ഉഷയെ പുറത്തുകാണാതായതോടെ അയല്‍ക്കാര്‍ കാര്യമന്വേഷിച്ചെത്തിയപ്പോൾ വാതില്‍ തുറന്ന ഉഷയുടെ മൂത്തമകള്‍ അമ്മ മരിച്ചുവെന്ന് മാത്രം പറഞ്ഞ് വാതില്‍ അടയ്ക്കുകയായിരുന്നു.
തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. പൊലീസുദ്യോഗസ്ഥര്‍ ജനലിലൂടെ നോക്കിയപ്പോൾ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഉഷയും മൃതദേഹത്തിന് അരികെ ഇരുന്ന് കളിയ്ക്കുകയായിരുന്ന രണ്ട് മക്കളെയുമാണ് പൊലീസ് കണ്ടത്.
പിന്നീട് പൊലീസ് ഇവരെ പുറത്തെത്തിച്ചു മെഡിക്കല്‍ കോളെജിലെത്തിച്ച് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വടിയെടുത്ത് അമ്മയുടെ തലയ്ക്കടിച്ചെന്നും പിന്നീട് കത്തി കൊണ്ട് കുത്തിയെന്നും ഇരുവരും പോലീസിനോട് പറഞ്ഞു.