മുംബൈ: ലഹരിക്കേസിൽ പിടിയിലായ ആര്യൻ ഖാന് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചില്ല. ഇതു മൂന്നാം തവണയാണ് ജാമ്യം ലഭിക്കാതെ പോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ. ബുധനാഴ്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും. താരപുത്രൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എൻസിബി ജാമ്യാപേക്ഷയെ എതിർക്കുന്നത്.
ആഡംബരകപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ആര്യൻ, സുഹൃത്ത് അർബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒൻപതു പേരെയാണ് അറസ്റ്റ് ചെയ്തത്. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട എൻസിബി, ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്ന് എൻസിബിയോട് കോടതി ആവശ്യപ്പെട്ടു.