ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്. പൂഞ്ചിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പീർപഞ്ചാൾ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വനമേഖല വഴി ഭീകരരർ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത് .ജൂനിയർ കമ്മീഷൻഡ് ഓഫീസർ അടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണ്. ജമ്മു കശ്മീരിലെ ആക്രമണപരമ്പരകൾക്ക് പിന്നാലെ തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ തടവിലാക്കിയെന്ന് പൊലീസ് അറിയിച്ചു.
അനന്തനാഗിലും ബന്ദിപോറയിൽ ഹാജിൻ പ്രദേശത്തും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകളുടെ സംഘടന ജമ്മുവിൽ പ്രതിഷേധം നടത്തിയിരുന്നു. ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് നാഷണൽ കോൺഫറൻസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.