തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാൾ മതംമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഡോക്ടർ കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജിൽ ഡാനിഷ് ജോർജിനെ (29) ഊട്ടിയിലെ റിസോർട്ടിൽ നിന്നാണു റൂറൽ എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.
ഇതരമതത്തിൽനിന്ന് വിവാഹം കഴിച്ചശേഷം മതം മാറാൻ തയാറാകാത്തതിനെത്തുടർന്ന് ഭാര്യയുടെ സഹോദരൻ മിഥുന്‍ കൃഷ്ണനെ മർദിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചിറയിൻകീഴ് ആനത്തലവട്ടം എം.എ.നിവാസിൽ മിഥുൻ കൃഷ്ണ(25)യ്ക്കാണു ദുരഭിമാന ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. ഡാനിഷ് തമിഴ്നാട്ടിലേക്കു കടന്നിരുന്നു. മിഥുൻ കൃഷ്ണയുടെ കൂടെയുണ്ടായിരുന്ന ആൾ തന്റെ അമ്മയോട് മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് ഡാനിഷ് ജോർജ് മൊഴി നൽകി.
എറണാകുളം ചേപ്പനം റോഡിൽ വി.ജെ.ക്ലിനിക് ഫാമിലി ഹോസ്പിറ്റൽ എന്ന പേരിൽ സ്വന്തമായി സ്ഥാപനം നടത്തുകയാണ് ഡാനിഷ്. മിഥുനും ഡാനിഷിന്റെ സഹോദരി ദീപ്തിയും രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ മാസം 28ന് രഹസ്യമായി ഒരു ക്ഷേത്രത്തിൽ വിവാഹിതരായി. തുടർന്ന് 31ന് വിവാഹം പള്ളിയിൽ നടത്തിക്കൊടുക്കാമെന്നു ഡാനിഷ് വാക്കു നൽകി. അതനുസരിച്ച് പള്ളിയിൽ എത്തിയപ്പോൾ മതം മാറണമെന്നു മിഥുൻ കൃഷ്ണയോടു ഡാനിഷ് ആവശ്യപ്പെട്ടതായാണു പരാതി.