കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ അന്വേഷണം അവസാനിപ്പിച്ച് അന്തിമ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത രംഗത്തെത്തി. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണതലത്തിൽ നിന്ന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദിച്ചത്. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.