കൊച്ചി : ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭാസം മുടങ്ങുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനു പഴയ മൊബൈൽ ഫോൺ ദാനമായി നൽകൂ എന്ന നടൻ മമ്മൂട്ടിയുടെ അഭ്യർഥന ഏറ്റെടുത്ത് സുമനസ്സുകളെത്തി. പദ്ധതി പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ലഭിച്ച ഫോണുകൾ ലഭിച്ചു തുടങ്ങി. എന്നാൽ പഴയതല്ല, പുതുപുത്തൻ ഫോണുകൾ.
തിരുവനന്തപുരം താജ് വിവന്ത ആണ് ആദ്യം പുതിയ ഫോണുകൾ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്. കൊട്ടാരക്കര ആസ്ഥാനമായ എം ജി എം സ്കൂൾ ഗ്രൂപ്പ്, കോട്ടയം കേന്ദ്രമായ ക്യു ആർ എസ് ഹോം അപ്ലൈൻസ്, കോയമ്പത്തൂർ ആസ്ഥാനമായ പവിഴം ജ്വലറി, പാമ്പാടി അഡോൾ ഗ്ലാസ് എന്നിവരും ആദ്യ ദിവസംതന്നെ പുതിയ ഫോണുകൾ എത്തിച്ചവരിൽ പെടുന്നു. നടനും നിർമ്മതവുമായ പ്രശസ്ത യുവനടൻ അഞ്ചു ഫോണുകൾ ക്കുള്ള പണം കെയർ ആൻഡ് ഷെയറിനു കൈമാറി.
“സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട് ഫോൺ,ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.”എന്നായിരുന്നു മമ്മൂട്ടിയുടെ ആഹ്വാനം. സ്മാർട്ട് ഫോണുകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഏറ്റവും അടുത്തുള്ള സ്പീഡ് ആൻഡ് സേഫ് കൊറിയർ ഓഫീസിൽ കവറിലാക്കിയ ഫോൺ കൈമാറിയാൽ മാത്രം മതി.
ദാതാവിന് സൗജന്യമായി ഫോൺ കെയർ ആൻഡ് ഷെയർ ഓഫീസിൽ എത്തിക്കാൻ സാധിക്കും.കൊറിയർ ഓഫീസ് കണ്ടെത്താൻ സാധിക്കാത്തവരെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ പ്രവർത്തകർ ഫോൺ കൈമാറുവാൻ സഹായിക്കും. പഴയ ഫോണുകൾ “വിദ്യാമൃതം “പദ്ധതി യുടെ സംഘടകരായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ കൊച്ചി ഓഫീസിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി മലയാളി സംഘടനകൾ മമ്മൂട്ടിയുടെ ആഹ്വാനം ഉൾക്കൊണ്ടു ഫോണുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. പ്രവാസി മലയാളികൾ ഉൾപ്പടെ ചിലർ ലാപ്ടോപ്പും കൈമാറുന്നുണ്ട്. ഉപയോഗിച്ച എല്ലാ ഫോണുകളും ഫോർമാറ്റ് ചെയത ശേഷം ആവും കുട്ടികൾക്ക് കൈമാറുക.അതേസമയം ലഭിച്ച അപേക്ഷകളുടെ എണ്ണം ഏഴായിരം കടന്നതോട് കൂടി പുതിയ അപേക്ഷകൾ തല്ക്കാലം സ്വീകരിക്കേണ്ട എന്നതാണ് തീരുമാനം എന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ അറിയിച്ചു.