ജയ്പുർ: ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി രാജസ്ഥാൻ. ഇനിമുതൽ ബാല വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും 30 ദിവസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിയമ ഭേദഗതി നിയമസഭ പാസാക്കി. വിവാഹ സമയത്ത് പെൺകുട്ടിക്ക് 18 വയസിന് താഴെയും ആൺകുട്ടിക്ക് 21 വയസിന് താഴെയുമാണെങ്കിൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണം.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ജില്ലാ തലത്തിൽ ഡിഎംആർഒ വഴി മാത്രമായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇനി ബ്ലോക്ക് തലത്തിലും ഓഫീസർമാർ ഉണ്ടാകും.
ബാല വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നതാണ് നിയമ ഭേദഗതിയെന്ന് ബിജെപി ആരോപിച്ചു. ‘ഈ നിയമം ജനവിരുദ്ധമാണ്, ബാലവിവാഹത്തെ ന്യായീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാണ് ആളുകൾ ശ്രമിക്കുന്നത്. വിവാഹം കഴിപ്പിക്കാൻ അല്ല. എന്നാൽ ഇത്തരത്തിൽ ബാലവിവാഹത്തെ ന്യായീകരിച്ചാൽ ഇതൊരു തെറ്റായ സന്ദേശം നല്‍കും’ – സ്വതന്ത്ര എംഎൽഎ സന്യം ലോധ പറഞ്ഞു.