കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ മുസ്‌ലിം പള്ളിയിൽ സ്ഫോടനം. ഇമാൻ ബർഗ പള്ളിയിലെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിക്കുകയും 32 പേർക്ക് പരുക്കേറ്റതായും ബിബിസി റിപ്പോർട്ടു ചെയ്തു.
ചാവേറാക്രമണമാണെന്നാണ് പ്രാഥമിക സൂചന. ന്യൂനപക്ഷമായ ഷിയ മുസ്‍ലിംകൾക്കെതിരെ അഫ്ഗാനിൽ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഈ മാസമാദ്യം കാബൂളിലെ ഈദ് ഗാഹ് പളളിയിൽ നടന്ന സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിനു സമീപമുണ്ടായ ഐഎസ് ആക്രമണത്തിൽ 13 യുഎസ് സൈനികരും 169 അഫ്ഗാൻകാരും കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർസ്ഫോടനത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. 143 പേർക്കു പരുക്കേറ്റു. യുഎസ് സേന ഓഗസ്റ്റിൽ അഫ്ഗാൻ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്.