ന്യൂഡല്‍ഹി: ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാര പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്.
അധികാരപരിധി ഉയര്‍ത്തിയതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് അധികാരം ഉണ്ടായിരിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണ്. യുക്തിരഹിതമായ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെടുന്നവെന്നും അദ്ദേഹം പറഞ്ഞു.