ബുധനാഴ്ച്ച അസമിലെ സോണിത്പൂരിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 7.51 നാണ് സോണിത്പൂരിൽ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
അസമിലെ തേസ്പൂരിൽ നിന്ന് 43 കിലോമീറ്റർ പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു. മേഘാലയയിലും പശ്ചിമ ബംഗാളിന്റെ വടക്കൻ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. 1950 ലാണ് ഇതിന് മുമ്പ് അസമിൽ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടത്. 8.5 ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്.