ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന് വാണിജ്യ സർവീസുകൾ ആരംഭിക്കാൻ അനുമതി. ആകാശയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.)യിൽനിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി.) ലഭിച്ചതായി കമ്പനി അറിയിച്ചു.
എ.ഒ.സി. ലഭിച്ചാൽ മാത്രമേ ഒരു പുതിയ വിമാനക്കമ്പനിക്ക് വാണിജ്യ വിമാനസർവീസുകൾ നടത്താനാകൂ. ജൂലൈ അവസാനത്തോടെ ആകാശ, വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കും. ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് ആകാശ എയർ. കഴിഞ്ഞമാസമാണ് ആകാശ എയറിന് അവരുടെ ആദ്യ ബോയിങ് 737 മാക്സ് ലഭിച്ചത്. ജൂലൈ മാസം അവസാനത്തോടെ രണ്ടു വിമാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
2023 സാമ്പത്തിക വർഷം അവസാനത്തോടെ 18 വിമാനങ്ങൾ സർവീസിനായി ആകാശ ഉപയോഗപ്പെടുത്തും. പിന്നീട് ഓരോ പന്ത്രണ്ടുമാസത്തിലും 12-14 വിമാനങ്ങൾ കൂടി കമ്പനി എത്തിക്കും. ഇത്തരത്തിൽ അഞ്ചുകൊല്ലം കൊണ്ട് 72 വിമാനങ്ങൾ കമ്പനി സ്വന്തമാക്കും. ഇവയെല്ലാം ബോയിങ് 737 മാക്സ് വിഭാഗത്തിൽ പെടുന്നവയായിരിക്കും.