ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,577 ആയി.83 പേർ ഇതുവരെ മരണപ്പെട്ടു.
മഹാരാഷ്ട്ര, ഡൽഹി , തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയി ൽ കേവിഡ് ബാധിച്ച് 24 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 69000 കടന്നു. രോഗ ബാധിതരുടെ എണ്ണം പന്ത്രണ്ടേകാൽ ലക്ഷം പിന്നിട്ടു. അമേരിക്കയിൽ ന്യൂയോർക്കിന് പിന്നാലെ വാഷിംഗ്ടൺ ഡിസിയിലും ന്യൂ ജഴ്സിയിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.
അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് സമാനമായ അവസ്ഥയെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. യൂറോപ്പിൽ ഇറ്റലിയിൽ മാത്രം മരണസംഖ്യ 15000 കടന്നു.
കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിലേക്ക് മാറ്റി. വൈറസിനെതിരായ യുദ്ധത്തിൽ ജയിക്കുമെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു .ഇറ്റലിക്കും സ്പെയിനും പിന്നാലെ ജർമ്മനിയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.