ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. മൂന്ന് ദിവസം കൊണ്ട് 12 മണിക്കൂറിലേറെയാണ് സോണിയയെ ഇ.ഡി ചോദ്യം ചെയ്തത്. നൂറിലേറെ ചോദ്യങ്ങൾ സോണിയയോട് ചോദിച്ചതായാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച മാത്രം ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. ചൊവ്വാഴ്ച ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്.
പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിനോട് സോണിയാ ഗാന്ധി പൂർണമായും സഹകരിച്ചെന്നാണ് ഇ.ഡിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ സമൻസ് നൽകിയിട്ടില്ല.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. ഇരുവരും നൽകിയ ഉത്തരങ്ങൾ സമാനമാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഞ്ച് ദിവസം ചോദ്യം ചെയ്തിരുന്നു. ഏകദേശം 150 ചോദ്യങ്ങൾ രാഹുലിനോട് ചോദിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.