മുംബൈ: വ്യാജ കോവിഡ് -19 വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച നാലുപേര്‍ അറസ്റ്റിലായി. മുംബൈയിൽ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേരിലായിരുന്നു തട്ടിപ്പ്. സബര്‍ബന്‍ കണ്ടിവാലിയില്‍ ഒരു ഹൌസിങ് സൊസൈറ്റിയെ കബളിപ്പിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഈ സംഘം സമീപത്തുള്ള ഒൻപത് സ്ഥലങ്ങളില്‍ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
വ്യാജ വാക്സിനേഷന്‍ ക്യാംപില്‍ രണ്ടായിരത്തിലധികം പേര്‍ കബളിപ്പിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ഒരു ഡോസിന് 1,260 രൂപ നിരക്കിലാണ് ഇവർ ക്യാമ്പുകളിൽ വാക്‌സിൻ നൽകിയിരുന്നത്. ഈ വാക്സിനേഷന്‍ ക്യാംപിന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) അനുമതിയില്ല. വാക്സിനേഷന്‍ ക്യാമ്പ് നടത്തുന്നതിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബിഎംസിക്ക് ഉണ്ട്. ഈ സാഹചര്യത്തില്‍, ചില അംഗങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കില്‍ യോഗ്യരായ ഒരു ഡോക്ടറും ക്യാംപില്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അത് സംഭവിച്ചില്ല.
വാക്‌സിൻ സ്വീകരിച്ചവർക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയം ഉയര്‍ന്നപ്പോള്‍ ചിലര്‍ പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. തങ്ങളുടെ ശരീരത്തിൽ എന്താണ് കുത്തിവച്ചത് എന്നറിയാൻ ആഗ്രഹിക്കുന്നുവെന്ന് വ്യാജ വാക്‌സിൻ സ്വീകരിച്ചവർ മാധ്യമങ്ങളോട് പ്രതികരിച്ചു