തിരുച്ചിറപ്പളളി: തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദിനെയും ജനക്കൂട്ടം മർദിച്ചിരുന്നു. നിലവിൽ അരവിന്ദ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ ആണ്.
വീട് കുത്തിത്തുറക്കാന്‍ എത്തിയതാണെന്ന സംശയത്താല്‍ ഇരുവരേയും നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ആക്രമിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദീപുവിനെ നാട്ടുകാര്‍ കൈയ്യും കാലും കെട്ടിയിടുകയായിരുന്നു. പിന്നീട് നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ദീപു മരിക്കുകയായിരുന്നു.
അതേസമയം ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.