ന്യൂഡൽഹി: പ്രതിരോധരംഗത്ത് പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ നടത്തിയ ഓൺലൈൻ ചർച്ചയിലാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കം.
സൈനിക വിന്യാസത്തിനുള്ള പരസ്പര സഹകരണ കരാർ ( മ്യൂച്ചൽ ലോജിസ്റ്റിക് സപ്പോർട്ട് എഗ്രിമെൻറ് ) അനുസരിച്ച് ഇരു രാജ്യങ്ങളുടെയും സൈന്യത്തിന് വിവിധ ആവശ്യങ്ങൾക്ക് സേനാതാവളങ്ങൾ പരസ്പരം ഉപയോഗിക്കാനാവും. യു.എസ്, ഫ്രാൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ സമാനമായ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിരോധത്തിനു പുറമെ സൈബർ, സൈബർ സാങ്കേതിക വിദ്യ, ഖനനം, സൈനിക സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജല വിഭവ മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങളിലുള്ള ഉടമ്പടിക്കും ധാരണയായിട്ടുണ്ട്. ഭീകരവാദം, ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ, ലോക വ്യാപാര സംഘടനയുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളും ഇരുവരുടേയും ഓൺലൈൻ ചർച്ചയിൽ വന്നു.
പുറത്തുള്ള ഇന്ത്യൻ കമ്പനികളുടെ നികുതിയുമായി ബന്ധെപ്പട്ട വിഷയങ്ങൾ സംബന്ധിച്ച് സംയുക്ത പ്രസ്താവനയും നടത്തി. കോവിഡ് പടരുന്ന സാഹചര്യത്തിൽ അതുണ്ടാക്കുന്ന സാമ്പത്തിക – സാമൂഹികപ്രത്യാഘാതങ്ങൾ മറികടക്കുന്നതിനുള്ള സംയോജിതമായ സമീപനത്തെക്കുറിച്ച് മോദി ചർച്ചയില്‍ ഉന്നയിച്ചു.
ആര്‍സിഇപി ചര്‍ച്ച തുടരും
മേഖലസമഗ്രസാമ്പത്തിക സഹകരണ കരാർ (ആര്‍സിഇപി) സാധ്യമാക്കുന്നതിനായി വീണ്ടും ചർച്ച ആരംഭിക്കാനും ധാരണയായി. രാജ്യത്തെ കർഷകർക്കും മറ്റും ദോഷകരമാകുമെന്ന കാരണത്താൽ ആസിയാൻ രാജ്യങ്ങളും ഓസ്ട്രേലിയയും മറ്റും ഉൾപ്പെടുന്ന ആർസിഇപി കരാറിൽനിന്ന് ഇന്ത്യ നേരത്തെ പിൻവാങ്ങിയിരുന്നു. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീകരവാദം ഭീഷണിയാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഭീകരതയെ ചെറുക്കുന്നതിന് കൂട്ടായ പരിശ്രമത്തിന് തുടക്കമിടും. അന്താരാഷ്ട്ര ഭീകരതയുടെ കാര്യത്തിൽ ഒരു സമഗ്രചട്ടത്തിന് എത്രയുംവേഗം രൂപം നൽകണമെന്ന നിലപാട് ഇരുരാജ്യങ്ങളും ആവർത്തിച്ചു.