ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുകോടി വൃക്ഷത്തൈകൾ നടാനൊരുങ്ങി കേരളം. ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’പദ്ധതിയുടെ ഭാഗാമായാണ് തൈനടൽ. പദ്ധതിയുടെ ആദ്യഘട്ടമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) 81 ലക്ഷം വൃക്ഷത്തൈകൾ നടും. ജൂലൈ ഒന്നു മുതൽ ഏഴ് വരെയായി നടക്കുന്ന രണ്ടാഘട്ടത്തിൽ 28ലക്ഷം വൃക്ഷത്തൈകൾ നടാനാണ് പദ്ധതി.
‘ഭൂമിക്ക് കുട ചൂടാൻ ഒരു കോടി മരങ്ങൾ’ എന്ന വാക്കുകളോടെയാണ് കേരളം ഇത്തവണ പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. വൈകിട്ട് മൂന്നിന് സെക്രട്ടറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനാകും. പദ്ധതിയുടെ ഭാഗമായി 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യാനാണ് നീക്കം.
കാർഷിക സർവകലാശാല, തദ്ദേശസ്വയംഭരണ, വനം, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, മഹാത്മാഗാന്ധി, അയ്യൻകാളി തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ വീട്ടുവളപ്പുകൾ, സ്കൂൾ പരിസരം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.
മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം പരിസ്ഥിതി ദിനത്തിൽ നടാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബറ്റാലിയനുകളിലും എആർ ക്യാമ്പുകളിലും 100 വൃക്ഷത്തൈ നടും.