മരണ വാറണ്ട് നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ആരോപണവുമായി നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ!
വിനയ് ശര്‍മ്മയെ വിഷം കുത്തി വച്ച് കൊല്ലാന്‍ ശ്രമം നടന്നതായി ആരോപിച്ച് അഭിഭാഷകനായ എപി സിംഗാണ് ഡല്‍ഹി പട്യാല കോടതിയെ സമീപിച്ചിരിക്കുന്നത്.
നിര്‍ഭയ കേസിലെ നാല് പ്രതികളില്‍ രണ്ട് പേര്‍ക്കായി വാദിക്കുന്ന അഭിഭാഷകനാണ് എപി സിംഗ്. മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതികളായ പവന്‍ ഗുപ്തയും അക്ഷയ് താക്കൂറും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയില്‍ പുതിയ ആരോപണം.
വിനയ് ശര്‍മ്മയ്ക്ക് Slow Poison നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഇതിന്‍റെ മെഡിക്കല്‍ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ല എന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മരണ വാറണ്ട് നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതിനായി മനപൂര്‍വ്വം പ്രതികള്‍ കെട്ടിചമയ്ക്കുന്ന ആരോപണങ്ങളാണ് ഇതെല്ലാമെന്നാണ് ഇതിന് പ്രോസിക്യൂഷന്‍ മറുപടിയായി പറഞ്ഞത്.
തിരുത്തല്‍ ഹര്‍ജി നല്‍കാനാശ്യമായ എല്ലാ രേഖകളും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
തിരുത്തല്‍ ഹര്‍ജി നല്‍കാനാശ്യമായ രേഖകൾ കൈമാറാൻ തിഹാർ ജയിൽ അധികൃതർ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച്വെള്ളിയാഴ്ചയാണ് എപി സിംഗ് കോടതിയെ സമീപിച്ചത്.
കേസിലെ രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സി൦ഗും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും.
4 പ്രതികളും ജയില്‍ അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. തീഹാറിലെ 3ാം നമ്പര്‍ ജയിലില്‍ പ്രത്യേക സെല്ലുകളിലായാണ് 4 പേരേയും പാര്‍പ്പിച്ചിരിക്കുന്നത്.
ഓരോ പ്രതിയുടേയും സെല്ലിന് വെളിയില്‍ രണ്ട് സുരക്ഷാ ഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഈ ഗാർഡുകൾക്ക് ഓരോ രണ്ട് മണിക്കൂറിന് ശേഷം വിശ്രമം നൽകും. ഒരു പ്രതിക്ക് 24 മണിക്കൂര്‍ സുരക്ഷ നല്‍കാന്‍ 8 ഗാർഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. അതായത് 4 പ്രതികള്‍ക്കായി 32 ഗാർഡുകൾ!
2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി 1ന് തൂക്കിലേറ്റുക.