ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. കരസേനയെ കൂടാതെ ഐ.ടി.ബി.പിയും ദുരന്ത നിവാരണ സേനയും,വ്യോമസേനയും ഒന്നിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ രാത്രിയിലും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കാണാതായ 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് ഡിആര്‍ഡിഒ (DRDO) സംഘം നടത്തുന്ന പരിശോധന തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരിൽ എഞ്ചിനിയർ മാരടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.