ന്യൂദല്‍ഹി: ജനുവരി 26 ന് നടക്കാൻ പോകുന്ന ട്രാക്ടർ റാലിയിൽ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാനും ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാനും ഗൂഢാലോചന നടത്തിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷക നേതാക്കൾ ആരോപിച്ചു.
ആയുധങ്ങളുമായി അക്രമിയെ സിംഗു അതിര്‍ത്തിയിൽ കര്‍ഷകര്‍ പിടികൂടി. കര്‍ഷക നേതാക്കള്‍ സിംഗുവില്‍ രാത്രിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു അക്രമിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.
ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നതായും പ്രതിഫലമായി പതിനായിരം രൂപ ലഭിച്ചുവെന്നും അക്രമി വെളിപ്പെടുത്തി. ജനുവരി 26 ന് ട്രാക്ടര്‍ റാലിയില്‍ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാനും പദ്ധതിയിട്ടിരുന്നെന്നും ഇയാള്‍ പറഞ്ഞു. അക്രമിയെ കര്‍ഷക നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്‍കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട ചലിക്കില്ലെന്ന് സര്‍ക്കാരും കണിശമായി പ്രസ്താവിച്ചു. അങ്ങിനെ വിഗ്യാന്‍ഭവനില്‍ നടന്ന ചര്‍ച്ച വീണ്ടും പരാജയമായി തീര്‍ന്നു.