കൊച്ചി: സംസ്ഥാനത്തെ ആര്‍.ടി.പി.സി.ആര്‍ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതെന്നും നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഏകപക്ഷീയമാണെന്നും ആയിരുന്നു ലാബ് ഉടമകളുടെ വാദം. അതേസമയം, രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ ഈടാക്കിയിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ആര്‍.ടി.പി.സി.ആര്‍ നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിരക്കു കുറയ്ക്കല്‍ ലാബുകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.