കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ നല്‍കിയ ഹരജി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്നും എംഎൽഎ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ സൂചിപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രോസിക്യൂട്ടർ അറിയിച്ചതിനെ തുടർന്നാണ് ഹരജി തള്ളിയത്.
എറണാകുളം ജില്ല വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടുകൂടിയാണ് ഇബ്രാഹിം കുഞ്ഞിന് നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്.