ഇന്ത്യയുടെ യുപിഐ (യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പണമിടപാട് സംവിധാനം ഇനിമുതൽ ഫ്രാൻസിലും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ ഈഫൽ ടവർ സന്ദർശിക്കാൻ യുപിഐ പേമെന്റ് വഴി പണമടയ്ക്കാം. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇനി ഇന്ത്യൻ രൂപയിൽ സാമ്പത്തിക ഇടപാട് നടത്താം. യുപിഐ സംവിധാനം ഫ്രാൻസിൽ അംഗീകരിക്കുന്നതോടെ കൈയിൽ പണമോ കാർഡോ കരുതേണ്ട സാഹചര്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
2016 ഏപ്രിലിലാണ് നാഷനൽ പേമെന്റ്സ് കോർപറേഷൻ (എൻപിസിഐ) 21 ബാങ്കുകളുമായി സഹകരിച്ച് യുപിഐ അവതരിപ്പിച്ചത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ ഒറ്റ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാക്കുന്ന സംവിധാനമാണ് യുപിഐ. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും പണമിടപാട് നടത്താം.
2022ൽ എൻപിസിഐ ഫാൻസിന്റെ ഓൺലൈൻ പേമെന്റ് സംവിധാനമായ ‘ലിറ’യുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയിലെത്തിയിരുന്നു. ഈ വർഷമാദ്യം യുപിഐയും സിംഗപ്പുരിന്റെ ‘പേനൗ’ സംവിധാനവും സമാനരീതിയിൽ സഹകരിക്കാൻ തീരുമാനമായിട്ടുണ്ട്. യുഎഇ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും യുപിഐക്ക് അംഗീകാരം നൽകിയിട്ടുണ്ട്. യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യുപിഐ സേവനം ലഭ്യമാക്കാനായി എൻപിസിഐ ചർച്ചകൾ നടത്തിവരികയാണ്.
ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ, സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ എന്നിവരുമായി ചർച്ച നടത്തി. പ്രതിരോധമുൾപ്പെടെ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയിൽ നിന്ന് ഗ്രാൻഡ് കോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരവും മോദി ഏറ്റുവാങ്ങി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA