ചൈനയിലെ മുസ്ലീംങ്ങൾ നേരിടുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പടുത്തലുകളുമായി സൈറാഗുൽ സോത്ബെ. ചൈനയിലെ ഷിൻജാംഗില്‍ ഉയ്ഗര്‍ മുസ്ലീങ്ങൾക്കായുള്ള ‘പുനർ വിദ്യാഭ്യാസ’ ക്യാമ്പ് എന്ന പേരിലെ തടവിൽ നിന്നും രണ്ടുവര്‍ഷം മുമ്പ് മോചിതയായ സ്ത്രീയാണ് സൈറാഗുൽ സോത്ബെ.
ഇവർ ഇപ്പോൾ സ്വീഡനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
തടവിലായിരുന്ന കാലത്ത് ഇവർ നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് എഴുതിയ ഒരു പുസ്തകം നേരത്തെ പുറത്തു വന്നിരുന്നു. ക്രൂരമർദ്ദനം, ലൈംഗിക പീഡനം, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയ ക്രൂരതകൾ ക്യാമ്പിൽ നടക്കുന്നുണ്ടായിരുന്നു എന്നാണ് ഇവർ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ അൽജസീറ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ തടവിൽ അവർ അനുഭവിച്ച കൂടുതൽ വെളിപ്പെടുത്തലുമായി സൈറാഗുൽ സോത്ബെ രംഗത്തെത്തിയിരിക്കുകയാണ്. ക്യാമ്പിൽ മുസ്ലീങ്ങൾക്ക് നിഷിദ്ധമായ പന്നിയിറച്ചി അവരെക്കൊണ്ട് നിർബന്ധപൂർവം കഴിപ്പിക്കുമായിരുന്നു. മുസ്ലീങ്ങൾ വിശുദ്ധദിനമായി കണക്കാക്കുന്ന വെള്ളിയാഴ്ചകളിലാണ് പന്നിയിറച്ചിയുമായി എത്തി അവർ മുസ്ലിങ്ങളെക്കൊണ്ട് നിർബന്ധപൂർവം കഴിപ്പിക്കുന്നത്. അതേസമയം പന്നി ഇറച്ചി കഴിക്കാൻ വിസമ്മതിക്കുന്നവർക്ക് കഠിനമായ ശിക്ഷയും ലഭിക്കും എന്നായിരുന്നു സൈറാഗുൽ സോത്ബെയുടെ വെളിപ്പെടുത്തൽ.
തീവ്രവാദത്തെ പ്രതിരോധിക്കാൻ എന്ന പേരിലാണ് ചൈന 2017ൽ ക്യാപുകളുടെ ശൃംഖല തുറന്നത്. ഉയ്ഗർ ഉൾപ്പെടെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ വിവിധ രാജ്യങ്ങള്‍ പരസ്യമായിതന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ഇവരുടെ നിലപാടിൽ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.