കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും ഹാളുകളിലും മറ്റും നടക്കുന്ന എല്ലാവിധ ചടങ്ങുകള്‍ക്കും വിനോദ പരിപാടികള്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കൂടാതെ, പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് ധരിക്കണമെന്നും, അവരവര്‍ തന്നെ നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ കൊണ്ടുവരണമെന്നും നിര്‍ദ്ദേശമുണ്ട്. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ഒരു മാസത്തേക്കാണ് വിവാഹ പാര്‍ട്ടികള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിനോദ പരിപാടികള്‍ക്ക് 10 ദിവസത്തേക്കാണ് വിലക്ക്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി 20 പേര്‍ മാത്രമേ ചടങ്ങുകളില്‍ ഒരുമിച്ചു കൂടാന്‍ പാടുള്ളൂ. 10 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ റസ്റ്ററന്റുകളിലും കഫേകളിലും ഭക്ഷണം വിളമ്പുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍സല്‍ സേവനം മാത്രമേ അനുവദിക്കൂ. പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച രാത്രിയോടെ നിലവില്‍ വന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാവുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.