പാലക്കാട്: 2019 ൽ കൊഴിഞ്ഞാമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തമിഴ്നാട് മധുരയിൽ ശേകനൂറണി എന്ന സ്ഥലത്ത് നിന്ന് നാല് മാസം പ്രായമുളള കൈക്കുഞ്ഞിനൊപ്പം കണ്ടെത്തി. പാലക്കാടെത്തിച്ച പെൺകുട്ടിയെയും കൈക്കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അമ്മയ്‌ക്കൊപ്പം നേരത്തെ ജോലിയെടുത്തിരുന്ന ശെൽവകുമാറിനൊപ്പമാണ് താൻ നാടുവിട്ടതെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
ഇയാളെ കണ്ടെത്താൻ ജില്ലാ ക്രൈംബ്രാഞ്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
നെന്മാറ സംഭവത്തിന്റ പശ്ചാത്തലത്തിൽ കാണാതായവരെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തിയത്. സംസ്ഥാനത്ത് കാണാതാവുന്ന ആളുകളുടെ എണ്ണം പാലക്കാട് കൂടുതലെന്നാണ് പൊലീസ് കണക്ക്.