കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈറ്റ്. ഓഗസ്റ്റ് 1 മുതലാണ് പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ് തീരുമാനിച്ചത്.
അവധിക്ക് നാട്ടില്‍ എത്തി സ്വദേശത്ത് കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണിത്. പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് മുക്തനാണെന്ന് തെളിയിക്കുകയും, ഓക്സ്‌ഫോഡ്/ആസ്ട്രസെനക്ക, ഫൈസര്‍ ബയോണ്‍ടെക്ക്, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് കുവൈറ്റ് അംഗീകാരം നല്കാത്തതിനാൽ ഈ വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കില്ലെന്നും, എന്നാല്‍ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് പ്രവേശനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, രണ്ട് ഡോസ് വാക്‌സിനും എടുത്ത സ്വദേശികള്‍ക്കു മാത്രമേ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതിയുള്ളൂ എന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.