കൊച്ചി: സർക്കാർ പദ്ധതികളിൽ നിന്നും കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ(PWC) വിലക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിനു കീഴിൽ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്നും പിഡബ്ല്യുസിയെ രണ്ട് വർഷത്തേക്ക് വിലക്കിയത്. കുറച്ചു ദിവസം മുൻപാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.
സംസ്ഥാന സര്‍ക്കാരിന്റെ കെഫോൺ പദ്ധതിയുടെ കൺസള്‍ട്ടൻസി ചുമതല പിഡബ്ല്യൂസിയ്ക്കായിരുന്നു. ഈ കരാറിൻ്റെ കാലാവധി തീരാനിരിക്കേയാണ് പിഡബ്ല്യൂസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് പിഡബ്ല്യുസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് പി.വി.ആശയുടെ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. കേസ് ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.