മലപ്പുറം: ബോട്ട് തകർന്നതിനെ തുടർന്ന് കടലിൽ കുടുങ്ങിയ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പൊന്നാനിയിൽ നിന്നും രക്ഷാ പ്രവർത്തനത്തിന് പോയ മത്സ്യതൊഴിലാളികൾ തന്നെ ആണ് കടലിൽ ഒഴുകുകയായിരുന്ന ആറു പേരെ രക്ഷപ്പെടുത്തിയത്.
സ്രാങ്ക് നാസർ, കുഞ്ഞബാവ, മുനവീർ, സുബൈർ, ഷഫീർ എന്നീ പൊന്നാനി സ്വദേശികളെയും പശ്ചിമ ബംഗാൾ സ്വദേശിയെയുമാണ് കടലിൽ നിന്നും രക്ഷപ്പെടുത്തിയത്. പൊന്നാനിയിൽ നിന്നും 6 ഫൈബർ വള്ളങ്ങളിൽ രക്ഷാപ്രവർത്തനത്തിന് കടലിലേക്ക് പോയ പൊന്നാനിയിലെ മത്സ്യ തൊഴിലാളികൾ കാണുമ്പോൾ അവർ കടലിൽ ലൈഫ് ജാക്കറ്റ് അണിഞ്ഞ് ഓളങ്ങളിൽ കൂട്ടം തെറ്റാതെ ഒഴുകി നിൽക്കുക ആയിരുന്നു.
ആറുപേരെയും ബോട്ടിലേക്ക് കയറ്റി. ചൂട് ചായയും ഭക്ഷണവും നൽകി, തണുത്ത് വിറങ്ങലിച്ച അവരുടെ ദേഹം ചൂടാക്കി. നീണ്ട 13 മണിക്കൂർ ആണ് അവർ ജീവൻ മുറുകെ പിടിച്ച് പ്രക്ഷുബ്ധമായ കടലിൽ തുള്ളി വെള്ളം പോലും കുടിക്കാതെ ഒഴുകി കിടന്നത്. പൊന്നാനി ഹാർബറിൽ അവരെ കാത്ത് നാട് മുഴുവൻ ഉണ്ടായിരുന്നു.
പുലർച്ചെ ബോട്ട് മുഴുവൻ മുങ്ങി. ലൈഫ് ജാക്കറ്റ് ധരിച്ച് മുങ്ങാതെ കിടന്നു. ഈ സമയത്ത് ഒന്നും ആരും രക്ഷപ്പെടുത്താൻ വന്നില്ല- രക്ഷപ്പെട്ടവർ പറഞ്ഞു. ഇവരെ പൊന്നാനി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പ്രക്ഷുബ്ധമായ കടലിൽ രക്ഷാപ്രവർത്തനത്തിന് പോകാൻ മത്സ്യ തൊഴിലാളികളെ ആദ്യം അധികൃതർ അനുവദിച്ചില്ല. പക്ഷേ ഒപ്പം ഉള്ളവരെ കടലിൽ കളയാൻ മനസ്സ് വരാത്ത നാട്ടുകാർ 6 ഫൈബർ വള്ളങ്ങളിൽ ആയി കടലിലേക്ക് ഇറങ്ങി.
ചേറ്റുവക്ക് അടുത്ത് നിന്ന് ആണ് കടലിൽ കൂട്ടം തെറ്റാതെ ഒഴുകി നടന്ന ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയത് ഇവിടെ നിന്നും ഏതാനും നോട്ടിക്കൽ മൈൽ തെക്ക് ആണ്. ഒഴുക്ക് വടക്കോട്ട് ആയതും ആറുപേരും ലൈഫ് ജാക്കറ്റ് ധരിച്ച് കൂട്ടം തെറ്റാതെ ഒന്നിച്ച് പിടിച്ച് നിന്നതുംകൊണ്ടാണ് ഇവരുടെ ജീവൻ രക്ഷിക്കാനായത്.
ബോട്ട് അപകടത്തിൽ പെട്ട വിവരം അറിഞ്ഞ് നേവിയും കോസ്റ്റ് ഗാർഡും ഒക്കെ കടലിൽ തെരച്ചിൽ നടത്തി എങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവർത്തകർ എത്താനും, ഇവരെ കണ്ടെത്താനും വൈകി എങ്കിൽ ഒരുപക്ഷേ ഇവർക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയേനെ. വെള്ളിയാഴ്ച ആണ് മഹാലക്ഷ്മി എന്ന ബോട്ട് കടലിൽ പോയത്. തിങ്കളാഴ്ച രാത്രി കരയിലേക്ക് തിരികെ എത്തുന്നതിനിടെ ആണ് എഞ്ചിൻ തകരാറിൽ ആയതും വെള്ളം കയറി ബോട്ട് മുങ്ങിയതും.