ചില്ലുവാതിലുകളിൽ ഇടിച്ചുള്ള അപകടങ്ങൾ അങ്ങനെ പതിവ് ഉള്ളതല്ല. അഥവാ സ്ഥാപനങ്ങളിലെയും മറ്റും ചില്ലുവാതിലുകളിൽ അബദ്ധവശാൽ ഒന്ന് ഇടിച്ചാൽ തന്നെ അത് മരണത്തിലേക്ക് എത്തിയിരുന്നതുമില്ല. എന്നാൽ കൊച്ചി സ്വദേശിയായ ബീന മരിച്ചപ്പോൾ മാത്രമാണ് ചില്ലുവാതിലുകൾ എത്ര അപകടകാരികളാണെന്ന് എല്ലാവരും മനസില്ലാക്കി തുടങ്ങിയത്.
പണമിടപാട് നടത്താനായി ബാങ്കിലേക്ക് എത്തിയ യുവതി തിരിച്ചു ബാങ്കിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുറത്തേക്ക് ഇറങ്ങവേ യുവതിയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ചില്ലുവാതില്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില പിഴവുകള്‍ക്കു നല്‍കേണ്ടി വന്ന വലിയ വിലയാണ് ബീനയുടെ ജീവനെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. അനീല്‍ഡ് ഗ്ലാസാണ് അപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഗ്ലാസ് ചൂടാക്കി തണുപ്പിച്ച് ആന്തരിക സമ്മര്‍ദം കളഞ്ഞ് ദൃഢീകരിക്കുന്ന പ്രക്രിയയാണ് അനീലിങ്. പൊട്ടുമ്പോള്‍ വലിയ ചില്ലുകഷണങ്ങളായാണ് അനീല്‍ഡ് ഗ്ലാസ് പതിക്കുക. ഇതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാൽ ടഫന്‍ഡ് ഗ്‌ളാസ് ആയിരുന്നെങ്കില്‍ അപകടം ഒഴിവാകുമായിരുന്നു.
വീടായാലും സ്ഥാപനങ്ങളായാലും നിര്‍മാണത്തില്‍ ഉപയോഗിക്കേണ്ട ഗ്ലാസിന്റെ സുരക്ഷയില്‍ അതീവ ശ്രദ്ധ വേണമെന്നാണ് വിദഗ്ദർ പറയുന്നത്. വാതിലില്‍ ഫ്രെയിമിന് അകത്ത് ഇടുന്ന ഗ്ലാസാണെങ്കില്‍ അതിനു കുറഞ്ഞത് പത്തു മുതല്‍ 12 എം.എം. വരെ കനമുണ്ടായിരിക്കണം. ഫ്രെയിം ഇല്ലാതെ ഉപയോഗിക്കുന്ന ടഫന്‍ഡ് ഗ്ലാസ് ആണെങ്കില്‍ അതിനും കുറഞ്ഞത് 12 എം.എം. കനമുണ്ടായിരിക്കണം. കുറഞ്ഞ കനത്തിലുള്ള ഗ്ലാസ് ഉപയോഗിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നത്.
സ്ഥാപനങ്ങളിലെ ചില്ലുവാതിലുകളിൽ ഒരുപാടുപേര്‍ വന്ന് തള്ളിത്തുറക്കും. അതിനാല്‍ ഇവിടങ്ങളില്‍ സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസുകളാണ് സുരക്ഷ ഉറപ്പാക്കാന്‍ വാതിലുകളില്‍ ഉപയോഗിക്കേണ്ടത്. ഇത്തരം ഗ്ലാസുകള്‍ ഇട്ട വാതിലുകള്‍ പെട്ടെന്ന് പൊട്ടില്ല. ഇനി ഏതെങ്കിലും കാരണവശാല്‍ പൊട്ടിയാല്‍ തന്നെ അതു ചിലന്തിവല പോലെ നിലനില്‍ക്കും. ഒരു കഷണം പോലും താഴെ വീഴുകയുമില്ല. ശക്തമായ ഇടിയില്‍ പൊട്ടി താഴെ വീണാല്‍ തന്നെ അത് പൊടി പൊടിയായി മാത്രമേ നിലത്തേക്ക് പതിക്കുകയുള്ളൂ.സാമ്പത്തിക ലാഭം നോക്കി നിലവാരം കുറഞ്ഞ ഗ്ലാസ് ഉപയോഗിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. ഗ്ലാസിന്റെ സുരക്ഷയെ കുറിച്ചും കനത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതും മറ്റൊരു കാരണമാകാം. കൃത്യമായ സുരക്ഷാ കനത്തിലുള്ള ഗ്ലാസിന്റെ മുകളിലൂടെ മനുഷ്യര്‍ ചവിട്ടി നടന്നാല്‍ പോലും അപകടമുണ്ടാകില്ലെന്നും വിദഗ്ദർ പറയുന്നു.