കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലെൻസ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആലുവയിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ കുടുംബം ഇദ്ദേഹം വീട്ടിലില്ലെന്നും ആശുപത്രിയിലാണെന്നുമാണ് പറഞ്ഞത്.
തുടർന്ന് വിജിലന്‍സ് സംഘം ലേക്ക്‌ഷോര്‍ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ വിജിലെൻസ് സംഘത്തിന് അറിയാൻ കഴിഞ്ഞത് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ്.
ധനകാര്യവകുപ്പിന്‍റെ അംഗീകാരവും, അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചാണ് പാലം നിര്‍മാണത്തിന് മന്ത്രി ഉത്തരവിട്ടതെന്ന് വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.