തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
നേരത്തെ മൂന്ന് തവണയാണ് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സ്പീക്കറിന് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഓരോ കാരണങ്ങൾ പറഞ്ഞു അദ്ദേഹം ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരായില്ല. ഏപ്രിൽ എട്ടിന് സ്പീക്കറിനോട് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് അയച്ചിരുന്നു. എന്നാൽ ശാരീരികാസ്വാസ്ഥ്യം കാരണം യാത്ര ചെയ്യാനാവില്ലെന്ന് ശ്രീരാമകൃഷ്ണൻ മറുപടി നല്‍കിയിരുന്നു.. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്തത്.
നാലു മണിക്കൂറോളം ആണ് കസ്റ്റംസ് സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.