തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിനെ ഇടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. ജോയ് എന്ന ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്റ്റിഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനത്തെയും ഡ്രൈവറെയും നേമം പൊലീസ് സ്റ്റഷനിലെത്തിച്ചു. ജോയിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്.
ഇന്നലെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ എതിർദിശയിൽ വന്ന വാഹനം ഇടിച്ചാണ് പ്രദീപ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട ശേഷം വാഹനം നിർത്താതെ പോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. അതേസമയം പ്രദീപിന് നേരെ ചില ഭീഷണികൾ വന്നിരുന്നതായി കുടുംബം പറഞ്ഞിരുന്നു.