ചെറുതോണി/കുമളി: ജലനിരപ്പ് കൂടുതലായതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. കനത്ത മഴയെത്തുടർന്ന് മുൻകരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാൽ, ജലനിരപ്പിൽ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടർന്നാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
ഞായറാഴ്ച 10 മണിക്കാണ് മൂന്നാമത്തെ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50,000 ലിറ്റർ വെള്ളം തുറന്നുവിട്ടത്. എന്നാൽ, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകൾ കൂടി ഉയർത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കി വിടാൻ തീരുമാനം. ഈ നില തുടർന്നാൽ രണ്ടുലക്ഷം ലിറ്റർ വെള്ളംവീതമാണ് തുറന്നുവിടുക. ഇടുക്കി അണക്കെട്ടിൽ നിലവിൽ 2385.18 അടിയാണ് ജലനിരപ്പ്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 ഷട്ടറുകൾ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഞായറാഴ്ച കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കിത്തുടങ്ങി. 12000 ക്യൂസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് എത്തുന്നത്. എന്നാൽ 5000 ക്യൂസെക്സ് വെള്ളം മാത്രമേ മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുള്ളൂ. ഈ വെള്ളവും ഇടുക്കിയിലേക്കാണ് എത്തുന്നത്. ഇതോടെയാണ് ഇടുക്കിയിലെ ജലനിരപ്പ് കൂടിയത്.
ഇടമലയാർ അണക്കെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടമലയാർ തുറന്നാൽ ഇവിടെ നിന്നുള്ള വെള്ളവും ഇടുക്കി അണക്കെട്ടിലേക്കെത്തും. ഈ രണ്ടിടത്തുനിന്നുള്ള വെള്ളം ഭൂതത്താൻ കെട്ട് അണക്കെട്ടിലേക്കാണ് എത്തുന്നത്.