തിരുവനന്തപുരം∙ കോവിഡിന്റെ അതിവ്യാപനം പൊലീസ് സേനയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ അറുന്നൂറിലേറെ പൊലീസുകാർക്കു രോഗം ബാധിച്ചു. മുപ്പതോളം സ്റ്റേഷനുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ഡ്യൂട്ടി ക്രമീകരണവും പ്രതിരോധ സംവിധാനങ്ങളും ഏർപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുയർന്നു.
ഗുണ്ടാവിളയാട്ടവും ക്രമസമാധാന പ്രശ്നങ്ങളും സംസ്ഥാനത്തു സജീവമാണ്. കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ വീണ്ടും രംഗത്തിറങ്ങുകയും വേണം. എന്നാൽ കോവിഡ്, മൂന്നാം വരവിന്റെ തുടക്കത്തിൽ തന്നെ പൊലീസിനെ വിറപ്പിക്കുകയാണ്. രണ്ടാഴ്ചക്കിടെ 610 പേർ രോഗികളായി. ഇതിൽ 80 പേർ രോഗമുക്തരായെങ്കിലും 530 പേർ രോഗക്കിടക്കയിലാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പ്രതിസന്ധി. എട്ട് സ്റ്റേഷനിൽ സിഐമാരടക്കം രോഗബാധിതരാണ്. സംസ്ഥാനത്താകെ മുപ്പതോളം സ്റ്റേഷനുകളിൽ അഞ്ചിലേറെപ്പേർ ഒരുമിച്ചു രോഗികളായതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആദ്യ രണ്ട് തരംഗ സമയത്തും സമ്പർക്ക വ്യാപനം ഒഴിവാക്കാൻ ഡ്യൂട്ടി ക്രമീകരണവും ജോലിയിൽ പ്രത്യേക മാർഗനിർദേശങ്ങളും ഡിജിപി നൽകിയിരുന്നു. സാനിറ്റൈസറും മാസ്കും കയ്യുറകളുമെല്ലാം വിതരണവും ചെയ്തു. എന്നാൽ ഇത്തവണ ഇത്തരം പ്രതിരോധ നടപടികളൊന്നും കാര്യമായില്ല.