സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോർട്ട് അവഗണിച്ച് സംസ്ഥാന സർക്കാർ. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല.
കൊവിഡ് കാലത്ത് പോലും 3,32,93 അപകടങ്ങൾ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. കൊവിഡിന് മുൻപുള്ള വർഷങ്ങളിൽ അപകടത്തിന്റെ എണ്ണം 45,000ന് അടുത്താണ്. കേരളത്തിൽ റോഡ് അപകടങ്ങൾ ഈ വിധം ഉയരുന്നതിന്റെ കാരണങ്ങൾ നാറ്റ്പാക് പഠനവിധേയമാക്കിയപ്പോഴാണ് റോഡിലെഅപകടക്കെണികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
അടിയന്തര മാറ്റം വരുത്തേണ്ട 75 റോഡുകളിൽ 25 എണ്ണം ദേശീയ പാതകളാണ്. ബാക്കിയുള്ള 50 റോഡുകളിൽ 25 റോഡുകളിലെ തകരാറുകൾ പരിഹരിക്കാൻ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി രണ്ട് വർഷം കഴിഞ്ഞിട്ടും ഉപയോഗിച്ചിട്ടില്ല. ശേഷിക്കുന്ന 25 റോഡുകളിൽ സ്ഥലം ഏറ്റെടുത്തുതരാൻ അതോറിറ്റി നിർദേശം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.അപകടസാധ്യതയുള്ള റോഡുകൾ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്.