കടുത്തുരുത്തി: ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകൾ നികിതയുടെ (22) പോസ്റ്റുമോർട്ടം പൂർത്തിയായി. റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കും. മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെങ്കിൽ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാൻ കഴിയും.
ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നഴ്സായ അമ്മ ട്രീസയോട് ബുധനാഴ്ച രാത്രി ഒരു മണിവരെ നികിത ഫോണിൽ സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് അനുവാദം ചോദിക്കുകയും അനുവാദം വാങ്ങിയാണ് ഇരുവരുടെയും സംഭാഷണം അവസാനിച്ചത്.
മന്ത്രി വി.എൻ. വാസവൻ, കലക്ടർ എം. അഞ്ജന എന്നിവർ നികിതയുടെ വീട്ടിലെത്തി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എംപി എന്നിവർ കേന്ദ്രമന്ത്രി വി. മുരളീധരനുമായും ജർമനിയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു.