രാജ്യ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിന്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം. എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.തിരുവനന്തപുരം സെൻട്രൽസ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി.
എല്ലാമതവിശ്വാസികളും മതവിശ്വാസം ഇല്ലാത്തവരും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ മുന്നേറ്റത്തിന്റെ കരുത്താണ് മതനിരപേക്ഷതയുടെ അടിസ്ഥാന കാഴ്ചപ്പാടുകൾ ഭരണഘടനക്ക് സംഭാവന ചെയ്തത്. ഈ യാഥാർത്ഥ്യത്തെ മറന്നുകൊണ്ട് സ്വീകരിക്കുന്ന ഏത് നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സ്വാതന്ത്ര്യത്തിന്റേയും ആശയങ്ങൾ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങൾ കൂടിയാണെന്ന് നാം തിരിച്ചറിയണം. വർഗീയ സംഘർഷത്തിനും ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ നമുക്ക് നൽകിയ ഈ കാഴ്ചപ്പാടിന്റെ അനന്തരഫലങ്ങളാണ്.
ഭരണഘടനാ സ്ഥാപനങ്ങൾരൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തന്നെ നിലനിർത്തുമ്പോൾ മാത്രമേ ഭരണഘടന മുന്നോട്ട് വെച്ച കാഴ്ചപ്പാടുകൾ പ്രാവർത്തികമാകൂ. ഇത് നാം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്.ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനും അവപ്രാവർത്തികമാക്കാനുമുള്ള കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. വർഗീയ സംഘർഷങ്ങളിൽ നിന്ന് ഈ നാടിനെ മാറ്റിനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് നമുക്ക് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.