പാലക്കാട്: പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ മുഴുവൻ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നൽകിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.അന്വേഷണ ഏജൻസികൾക്ക് ബാക്കി കാര്യം ചെയ്യാം.
ഇടനിലക്കാരൻ ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന മാധ്യമങ്ങളോടു വിശദീകരിച്ചു. ഇതിനു പിന്നാലെയാണു സ്വപ്ന വിറച്ച്, കുഴഞ്ഞുവീഴുകയായിരുന്നു.
ഷാജ് കിരൺ എന്ന വ്യക്തിയുമായി സൗഹൃദം മാത്രമായിരുന്നു. ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയിൽ പറഞ്ഞത് പോലെ അഭിഭാഷകൻ കൃഷ്ണരാജിനെതിരേയും കേസെടുത്തു. കേസെടുക്കും എന്ന് പറഞ്ഞിരുന്നുവെന്നും അത് സംഭവിച്ചുവെന്നും അവർ പറഞ്ഞു. എനിക്ക് അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയുണ്ട്. ഇപ്പോൾ മനസ്സിലാക്കാൻ കഴിയില്ലേ എന്ത് തരം ആക്രമണമാണ് താൻ നേരിടുന്നതെന്നും സ്വപ്ന ചോദിച്ചു.
മതനിന്ദ ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. ആർ.കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കൃഷ്ണരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. തൃശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് പൊലീസ് നടപടി.