തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള തിരുവനന്തപുരം പിരപ്പൻകോട് രാജ്യാന്തര നീന്തൽ പരിശീലന കേന്ദ്രത്തിൽ റാഗിങ് എന്ന് ആരോപണം. റാഗിങ്ങിനെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു. പരാതിയുമായി അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു.
ഹോസ്റ്റലിൽ നടക്കുന്ന മറ്റ് ചില കാര്യങ്ങളും മകൾ അറിയിച്ചിരുന്നുവെന്നും ഇത് മനസിലാക്കിയ വിദ്യാർഥികളും ഹോസ്റ്റൽ വാർഡനും മകളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. സീനിയർ വിദ്യാർഥികൾ നിർബന്ധിച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിൽ വച്ച് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി. സീനിയർ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ തയാറാകാത്ത അധികൃതർക്കെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിലിന് പരാതി നൽകുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.